ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. അമ്മയുടെ കൺമുന്നിലാണ് വിദ്യാർത്ഥി താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്. ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു.
തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട കിഷോർ വലിയ വിഷമത്തിലായിരുന്നെന്നും ഇതേക്കുറിച്ച് സ്കൂളിൽ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. പരാതിയിൽ കേസെടുത്ത പൊലീസ് സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ അടക്കമുള്ളവരെ ചോദ്യം ചെയ്തു. സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷനും അന്വേഷണം തുടങ്ങി.
