കണ്ണൂർ: മകനും സുഹൃത്തുക്കള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. തന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ടാണ് യദുവിന് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.മർദനം ഉണ്ടായ സ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ഒരുപക്ഷെ നാടകം കളിച്ചതിന്റെ പകയാകാം മർദ്ദനത്തിന് കാരണമെന്നും സന്തോഷ് പറഞ്ഞു.
കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനേയും കൂട്ടുകാരെയും മർദിച്ചത്. എന്താണ് മർദിക്കാനുള്ള കാരണം എന്ന് തനിക്ക് ഇപ്പോഴുമറിയില്ല എന്നും സന്തോഷ് പറഞ്ഞു. മനഃസാക്ഷിയില്ലാത്ത അടിയാണ് കുട്ടികളെ അടിച്ചത്. ഹെല്‍മെറ്റുകൊണ്ടാണ് മർദിച്ചത്. അമ്പത്തി അഞ്ചോളം പ്രായംവരുന്ന സംഘം വന്ന് കുഞ്ഞുങ്ങളെ മര്‍ദിക്കുകയായിരുന്നു. ആ ചോദ്യമാണ് ചോദിക്കാനുള്ളത്. പ്രദേശത്ത് മുമ്പും സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്റെ പേര് പറഞ്ഞാണ് മര്‍ദിച്ചത്. ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒരു താവളമാണ്. താൻ നിരവധി തവണ അവിടെ നാടകവും ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുള്ളതാണ്. സന്തോഷിന്റെ മകനല്ലേ, ആളാവണ്ട എന്നുപറഞ്ഞാണ് അടിക്കുന്നത് എന്നും സന്തോഷ് കൂട്ടിച്ചേർത്തു.
ഫ്ലെക്സ് ബോർഡില്‍ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് യദു സാന്ത് പറഞ്ഞു. ‘കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. അതിനിടെ കല്ല് ഒരു
ഫ്ലെക്സ് ബോർഡില്‍ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേർ വന്ന് എന്തിനാണ് ബോർഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേർ വന്ന് ഹെല്‍മെറ്റ് കൊണ്ട് മർദിച്ചു’; യദു പറഞ്ഞു
