Headlines

ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും പൂർണ ഉത്തരവാദിത്തമെന്ന് കേരള ഹൈക്കോടതി

കൊച്ചി: ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും പൂർണ ഉത്തരവാദിത്തമെന്ന് കേരള ഹൈക്കോടതി. ക്ഷേത്രങ്ങളിലോ മറ്റ് പരിപാടികളിലോ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാരും പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2008ല്‍ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയില്‍ ‘ബാസ്റ്റിന്‍ വിനയശങ്കര്‍’ എന്ന ആനയുടെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിന്‍സെന്റിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

10,93,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2008 ഏപ്രില്‍ 24ന് കുറ്റിക്കാട്ട് ക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് അപകടം. വിന്‍സന്റ് ആനയുടെ പുറത്ത് കയറി സഞ്ചരിക്കവേ മൂലവട്ടം റെയില്‍വേ ക്രോസിങ്ങിലെത്തിയപ്പോള്‍ ആന പെട്ടെന്ന് അക്രമകാരിയാകുകയായിരുന്നു. പിന്നാലെ പാപ്പാന്മാര്‍ ആനയെ നിയന്ത്രിക്കാതെ രക്ഷപ്പെട്ടോടി. ആന വിന്‍സെന്റിനെ വലിച്ചിഴച്ച് ചവിട്ടുകയായിരുന്നു. ഈ ആക്രമണത്തില്‍ നട്ടെല്ലിനും ഇടുപ്പിനും ഗുരുതരമായ പരിക്കേറ്റ വിന്‍സെന്റ് മാസങ്ങളോളം ആശുപത്രിയിലായിരുന്നു. 2009 ജൂലൈയില്‍ മരിക്കുകയും ചെയ്തു.

സംഭവത്തില്‍ ആനയുടെ ഉടമ, പാപ്പാന്‍മാര്‍, ക്ഷേത്ര മാനേജ്മെന്റ് എന്നിവരെ പ്രതികളാക്കി വിന്‍സെന്റിന്റെ കുടുംബം 33,72,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ആനയെ കൊണ്ടുവരികയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞ് ക്ഷേത്ര മാനേജ്‌മെന്റ് ഉത്തരവാദിത്തം നിഷേധിച്ചിരുന്നു. തുടർന്നാണ് കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: