പാലക്കാട്: പാലക്കാട് പാൽ സൊസൈറ്റി പ്രസിഡൻറ് ആത്മഹത്യ ചെയ്തു. വി കെ പ്രഭാകരൻ (70) ആണ് ആത്മഹത്യ ചെയ്തത്. തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം അധ്യക്ഷനായിരുന്നു പ്രഭാകരൻ. ആത്മഹത്യാക്കുറിപ്പെഴുതി വെച്ചാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കുടുംബാംഗങ്ങളാണ് പ്രഭാകരനെ വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിശദമായ ആത്മഹത്യാക്കുറിപ്പിൽ മരണ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. തൻറെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറി പണം തട്ടിയെന്നാണ് കുറിപ്പിൽ പറയുന്നത്. സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15 ലക്ഷം തട്ടിയെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നാളുകളായി താൻ ഈത്താൽ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. സെക്രട്ടറിക്കും രമയ്ക്കുമെതിരെ ഹേമാംബിക പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രഭാകരൻ്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
