ബെംഗളൂരു: ഭർത്താവിനെ ചപ്പാത്തികോൽ കൊണ്ട് തല്ലിക്കൊന്ന യുവതി അറസ്റ്റിൽ. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ബെംഗളൂരു സുദ്ദഗുണ്ടെ പാളയയിൽ താമസിക്കുന്ന ഭാസ്കറി(42)നെയാണ് ഭാര്യ ശ്രുതി കൊലപ്പെടുത്തിയത്. ഭാസ്കർ മദ്യപിച്ചെത്തി വഴക്കിട്ടതോടെയാണ് മുപ്പത്തിരണ്ടുകാരിയായ ശ്രുതി ചപ്പാത്തികോൽ കൊണ്ട് മർദ്ദിച്ചത്. യുവതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
12 വർഷം മുമ്പാണ് ഭാസ്കറും ശ്രുതിയും വിവാഹിതരായത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം ഭാസ്കർ മദ്യപിച്ചെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. കലഹം രൂക്ഷമായതോടെ ശ്രുതി ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന തടിക്കഷ്ണം ഉപയോഗിച്ച് ഭാസ്കറെ മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് വഴക്കുണ്ടാക്കിയെന്നും തുടർന്ന് തടി ഉപയോഗിച്ച് നിർമിച്ച ചപ്പാത്തികോൽ കൊണ്ട് ഭർത്താവിനെ മർദിക്കുകയാണുണ്ടായതെന്നും യുവതി മൊഴിനൽകി.
കൊലപ്പെടുത്തിയശേഷം സംഭവം സ്വാഭാവിക മരണമായി ചിത്രീകരിക്കാനായിരുന്നു യുവതിയുടെ ശ്രമം. തങ്ങൾ ഉറങ്ങുകയായിരുന്നെന്നും ഇതിനിടെയാണ് മരണം സംഭവിച്ചതെന്നുമായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭാസ്കറിന് മർദനമേറ്റതായി കണ്ടെത്തി. ഇതോടെ ഭാര്യയെ വിശദമായി ചോദ്യംചെയ്യുകയും ഇവർ കുറ്റംസമ്മതിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.


