കോഴിക്കോട് : റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ പ്രതിയായ ഡോക്ടർ റിയാസ് വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആളെന്ന് പൊലീസ്. റിയാസ് ഇപ്പോള്‍ ജാമ്യത്തിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തിരുന്നു.
നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഡോക്ടറായിരുന്നു എന്നായിരുന്നു അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറോടിച്ചിരുന്നത് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്.
ഇക്കഴിഞ്ഞ 25ന് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് സമീപമാണ് അപകടമുണ്ടായത്. ഉള്ളിയേരി പാലോറമലയില്‍ 72 കാരനായ വി ഗോപാലന്‍ ആണ് മരിച്ചത്. അപകടത്തില്‍ സാജിത എന്ന സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. ഡോക്ടര്‍ റിയാസും ഒരു കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ വയോധികനെയും യുവതിയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് പേരെയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകട സമയത്ത് പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. സംഭവത്തിൽ വിശദമായ അനേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു.


