ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ, 28.75 കോടി രൂപ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം ബെംഗളൂരു പോലീസ് പിടിച്ചെടുത്തു. മെഥിലിൻ ഡയോക്‌സി മെഥാംഫെറ്റാമിൻ (MDMA), ഹൈഡ്രോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടാൻസാനിയൻ യുവതിയായ നാൻസി ഒമാറിയെ സാമ്പിഗെ ഹള്ളിയിലെ പി-ആൻഡ്-ടി ലേയൗട്ടിലുള്ള അവരുടെ വസതിയിൽ നിന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.50 കോടി രൂപയുടെ MDMA പിടിച്ചെടുത്തു.
ഇതിനുപുറമെ, ലാൽബാഗിന് സമീപമുള്ള വീട്ടിൽ നിന്ന് നൈജീരിയൻ സ്വദേശിയായ ഇമ്മാനുവൽ അരിൻസെയും പോലീസ് പിടിയിലായി. ഇയാളിൽ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന 1.15 കിലോഗ്രാം MDMA കണ്ടെടുത്തു.
ചാമരാജ്‌പേട്ടിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വിദേശത്തുനിന്നെത്തിയ ഒരു പാഴ്‌സലിൽ നിന്ന് എട്ട് കോടി രൂപ വിലവരുന്ന എട്ട് കിലോഗ്രാം ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിരുന്നു.
പുതുവത്സര ആഘോഷങ്ങൾക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ ലഹരിവസ്തുക്കളെന്ന് സിസിബി വ്യക്തമാക്കി


