ധാക്ക: ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായതോടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഈ വിവരം അവരുടെ സ്വകാര്യ ഡോക്ടറായ സാഹിദ് ഹുസൈൻ സ്ഥിരീകരിച്ചു. നെഞ്ചിലെ അണുബാധ ഗുരുതരമായതാണ് എൺപതുകാരിയായ ഖാലിദ സിയയുടെ ആരോഗ്യനില കൂടുതൽ വഷളാകാൻ കാരണം.
ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റുന്നതിനാവശ്യമായ എയർ ആംബുലൻസ് നൽകാൻ ഖത്തർ സർക്കാർ തയ്യാറായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ധാക്കയിലെ ആശുപത്രിക്ക് മുകളിലെ ഹെലികോപ്റ്റർ ലാൻഡിംഗ് പരിശോധന വ്യാഴാഴ്ച വ്യോമസേന നടത്തി. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായാൽ, വെള്ളിയാഴ്ച ഖാലിദ സിയയെ എയർ ആംബുലൻസിൽ ലണ്ടനിലേക്ക് മാറ്റുമെന്നാണ് സൂചന.
ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷയായ ഖാലിദ സിയയെ കഴിഞ്ഞ മാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ ഗുരുതര അണുബാധയെ തുടർന്നാണ് അവർ ചികിത്സ തേടിയത്. മെഡിക്കൽ ബോർഡ് ഇപ്പോഴും അവരെ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് വ്യക്തമാക്കുന്നു


