കൊച്ചി • കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. ജംഷദ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ അഡ്രിയൻ ലൂണയാണ് എഴുപത്തി നാലാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ മുന്നെലിത്തിച്ചത്.
കൊച്ചി ജവഹർലാൽ നെഹറു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പുർ എന്ന ഇന്ത്യയുടെ ഉരുക്കു നഗരത്തിന്റെ സ്വന്തം ടീമായ ജംഷഡ്പുർ എഫ്സിയെ പരാജയപ്പെടുത്തുകയെന്നത് എളുപ്പമല്ലായിരുന്നു. കളിക്കളത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടുമ്പോൾ കളിക്കാരും കാണികളും ഉറ്റുനോക്കിയിരുന്നത് ക്യാപ്റ്റൻ ലൂണയിലേക്കാണ്. അഡ്രിയൻ ലൂണയെന്ന യുറഗ്വായ് താരമാണു ബ്ലാസ്റ്റേഴ്സ് കുതിപ്പിന്റെ പവർ ഹൗസ്. അപ്രതീക്ഷിതമായ ലൂണയുടെ ഗോൾ ആരാധകരെയും ടീമിനെയും ആവേശത്തിലാഴ്ത്തി . ബ്ലാസ്റ്റേഴ്സിനായി തുടർച്ചയായി മൂന്നാം സീസണിലും ബൂട്ടു കെട്ടുന്ന ലൂണയാണു യെലോ ആർമിയുടെ കളിയാസൂത്രകനും ക്യാപ്റ്റനും .
ചിരവൈരികളായ ബെംഗളൂരു എഫ്സിയോട് കണക്കും കലിപ്പും തീര്‍ത്താണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങിയത്. അതേസമയം ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനോട് ഗോൾരഹിത സമനില വഴങ്ങിയായിരുന്നു ജംഷഡ്പൂരിന്റെ വരവ്. ആദ്യ ഗോളും ആദ്യ ജയവും കൊച്ചിയിൽ ജംഷഡ്പൂര്‍ മോഹിച്ചിരുന്നു. എന്നാൽ പ്രതീക്ഷ ടീമിനെ തുണച്ചില്ല. മലയാളിയും ബ്ലാസ്റ്റേഴ്സ് മുൻ താരവുമായ ടി.പി റഹനേഷായിരുന്നു ജംഷഡ്പൂരിന്റെ ഗോൾവല കാത്തത് .
തുടർച്ചയായ രണ്ടാം വിജയത്തോടെ പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് . ജംഷദ്പൂർ ഏഴാം സ്ഥാനത്തുമാണ്.
