രോഗിയായ വളര്‍ത്തുനായയുടെ വേദന കണ്ടുനില്‍ക്കാനായില്ല; കടുത്ത വിഷാദം; യുപിയില്‍ സഹോദരിമാര്‍ ഫിനൈല്‍ കുടിച്ച് ജീവനൊടുക്കി



    

വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം വന്ന് അവശനിലയിലായതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ രണ്ടുപേര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങും (24) ജിയാ സിങുമാണ് (22) ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്. ഇരുവര്‍ക്കും വിഷാദ രോഗമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ലഖ്‌നൗവിലെ ദൗദ മേഖലയിലാണ് സംഭവം നടന്നത്. 2014 മുതല്‍ ഇവര്‍ ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വളര്‍ത്തുനായയുടെ രോഗത്തിന് പലയിടത്തും കൊണ്ടുപോയി ചികിത്സ നല്‍കിയിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടിരുന്നില്ല. നായ മരണവെപ്രാളം കാണിക്കുന്നതും വേദനയോടെ ഞെരങ്ങുന്നതും ദിവസങ്ങളോളം കണ്ട് രണ്ട് സഹോദരിമാരും കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച രാവിലെ ഇരുവരേയും അമ്മ ഗുലാബ് ദേവി സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പറഞ്ഞുവിട്ടിരുന്നു. തിരികെ വന്ന ഇരുവരും തങ്ങള്‍ ഫിനോയ്ല്‍ കുടിച്ചിട്ടുണ്ടെന്ന് അമ്മയോട് പറഞ്ഞു. ഗുലാബ് ദേവിയും മകനും കൂടി ഇരുവരേയും ഉടനടി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഇരുവരുടേയും ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അവിടെ രണ്ടുപേര്‍ക്കും അടിയന്തര ചികിത്സ നല്‍കുന്നതിനിടെയാണ് മരണങ്ങള്‍ സംഭവിക്കുന്നത്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: