ദുബായ്: താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് തങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നതായി എയർപോർട്ട് എക്സ് അക്കൗണ്ടിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം. നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻ അറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം, ഇസ്രായേലും അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഇറാനെ സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ശനിയാഴ്ച സ്റ്റേറ്റ് ടെലിവിഷൻ വഴി നടത്തിയ പ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്കിയാൻ ടെലിവിഷൻ പ്രസ്താവനയിൽ വിശദമാക്കി.


