നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്ന് പറന്നതിനെത്തുടർന്ന് മേൽക്കൂര തകർന്ന സംഭവത്തിൽ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് വീട്ടുടമ സൈമൺ. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അർഹമായ നഷ്ടപരിഹാരം നൽകാൻ സിയാൽ തയ്യാറാകുന്നില്ലെന്ന് വീട്ടുടമ ആരോപിക്കുന്നു.
തകർന്ന മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ ചെലവ് വരുമെന്നിരിക്കെ വെറും 50,000 രൂപയാണ് സിയാൽ അധികൃതർ വാഗ്‌ദാനം ചെയ്‌തത്. ഈ തുക ഒന്നിനും തികയില്ലെന്നും സൈമൺ പറഞ്ഞു. മേൽക്കൂര തകർത്തത് ഏത് വിമാനമാണെന്ന് കൃത്യമായി കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് സിയാലിന്റെ വിശദീകരണം. അപകടമുണ്ടാക്കിയത് ഒരു വിദേശ വിമാനമായതിനാൽ തുടർനടപടികൾക്ക് കൂടുതൽ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഏകദേശം 3,20,000 രൂപയുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൈമൺ പറയുന്നത്. സിയാൽ നൽകാമെന്ന് പറഞ്ഞ തുക വീടിന്റെ അറ്റകുറ്റപ്പണിക്ക് പോലും തികയില്ലെന്നും സൈമൺ ചൂണ്ടിക്കാട്ടി. അർഹമായ നഷ്‌ടപരിഹാരം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സൈമൺ പറഞ്ഞു. വിമാനത്താവളത്തിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും അർഹമായ നഷ്‌ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാനും സർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.


