കവടിയാർ കൊട്ടാരത്തിൽ രണ്ട് കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ നവംബർ മാസത്തിലാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങളുമുണ്ട്. പ്രാഥമികമായി രണ്ട് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെങ്കിലും ഇതിലും വലിയ തുക വരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
മലപ്പുറം ന്യൂസ്.
കൊട്ടാരത്തിനകത്തെ അലമാരയിൽ അതീവ സുരക്ഷിതമായാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെത്തുടർന്ന് പേരൂർക്കട പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ കൊട്ടാരത്തിൽ പൊലീസിന്റെയും മറ്റും നിരന്തര നിരീക്ഷണമുള്ളതാണ്. അതിനാൽ തന്നെ, ഫോറൻസിക് പരിശോധനയും ശാസ്ത്രീയമായ തെളിവുശേഖരണവും നടത്തി എത്രയും വേഗം വസ്തുതകൾ പുറത്തുകൊണ്ടുവരാനാണ് പൊലീസിന്റെ നീക്കം.


