കോട്ടയം : ചങ്ങനാശേരി റെയിൽ പരിസരത്തുനിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അഞ്ചംഗ സംഘം പിടിയിൽ. ചങ്ങനാശേരി റെയിൽവേ–അരമനപ്പടി റോഡിന് സമീപം പ്രവർത്തിക്കുന്ന എൻഎലസ്കെ ട്രേഡിങ് ആൻഡ് മാർക്കറ്റിങ് സ്ഥാപനത്തിലും ഇതിന് മുൻവശത്തായി നിർത്തിയിട്ടിരിക്കുന്ന വാഹനത്തിലുമായി സൂക്ഷിച്ചിരുന്ന 45000 പാക്കറ്റ് ഹാൻസ് ആണ് ചങ്ങനാശേരി പോലീസ് പിടിച്ചെടുത്തത്.
കടയുടമ ഫാത്തിമാപുരം സ്വദേശിയായ മുഹമ്മദ് സമീർ ഖാൻ, വാഹന ഉടമ വയനാട് തരുവണ സ്വദേശിയായ ബാബു പി, ഡ്രൈവർ വയനാട് മാനന്തവാടി സ്വദേശിയായ വി.ആർ. രജീഷ്, പായിപ്പാട് സ്വദേശി ശരണ് ശശി, ചങ്ങനാശേരി സ്വദേശി ഹരീഷ് ടി.എസ് എന്നിവരാണ അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് ചങ്ങനാശേരി പോലീസ് സബ് ഇൻസ്പെക്ടർ സജിത് മോന്റെ നേതൃത്വത്തിലുള്ള സംഘവും, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ചാക്കുകൾ കടയിലേക്ക് ഇറക്കുന്നതായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 60 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്തി അമിതലാഭം നേടാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
എസ്.ഐമാരായ എസ്.എൻ. സുകേഷ്, ആർ. രാജേഷ്, ബി. സജീവ്കുമാർ, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി, വി.എ. വിനോദ്, സി.പി.ഒമാരായ പ്രതീഷ്, നിയാസ്, എസ്. അരുൺ, ബിപിൻ ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


