മലപ്പുറം മങ്കട പഞ്ചായത്തിലെ വെള്ളില കുരങ്ങൻചോല വ്യൂ പോയിന്റിൽ സമയം ചെലവഴിക്കാനെത്തിയ ഇടിമിന്നലേറ്റ ഏഴംഗ സംഘത്തിലെ മരണപ്പെട്ട നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ രാവിലെ ഏഴുമണിക്ക് പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ വെള്ളില അസ്കർ ഓഡിറ്റോറിയത്തിലെ പൊതു ദർശനത്തിനുശേഷം മറവ് ചെയ്യും.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ്
കുരങ്ങൻചോല വ്യൂ പോയിന്റിൽ ഇവർക്ക് ഇടിമിന്നൽ ഏറ്റത്. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22). എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവർക്കും മറ്റൊരു വിദ്യാർഥിക്കും പരുക്കേറ്റു.
ഇവരെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു മൂന്നുപേരിൽ രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് ചിരിച്ചും സംസാരിച്ചു നിന്ന നിമിഷങ്ങൾക്കിടയിലാണ് ആ മിന്നൽ നാല് ജീവനുകൾ കവർന്നെടുത്തത്.
സുഹൃത്തുക്കളോടൊപ്പം ഒരു സായാഹ്നം ആഘോഷിക്കാൻ പോയ മക്കൾ ഇനി ഒരിക്കലും വീട്ടിലേക്ക് മടങ്ങിവരില്ലെന്ന സത്യം കുടുംബങ്ങൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. മങ്കടയിലെ വീടുകളൊന്നാകെ ഇപ്പോൾ കരച്ചിലിലാണ്.
ഒരുമിച്ച് യാത്ര തിരിച്ച ഏഴ് പേരിൽ നാല് പേരുടെ ജീവിതം ഒരു മിന്നലിൽ അവസാനിച്ചപ്പോൾ, ആ ദുരന്തത്തിന്റെ നടുക്കത്തിലാണ് ഒരു നാട് മുഴുവൻ.


