സ്റ്റോക്ക്ഹോം: ഭാര്യയെ വർഷങ്ങളോളം ഭീഷണിപ്പെടുത്തി നൂറിലധികം പുരുഷന്മാർക്ക് ലൈംഗികമായി ചൂഷണം ചെയ്യാൻ അവസരം ഒരുക്കിയെന്ന കേസിൽ 61കാരനായ സ്വീഡിഷ് പൗരന് നാല് വർഷവും അഞ്ച് മാസവും തടവുശിക്ഷ. സ്വീഡന്റെ കിഴക്കൻ തീരപ്രദേശത്തുള്ള ഹെർനോസാൻഡ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗശ്രമം, ഗുരുതര മനുഷ്യക്കടത്ത്, മർദനം, നിയമവിരുദ്ധ ഭീഷണി എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
കേസിൽ പ്രതിക്കൊപ്പം ഇരയെ ലൈംഗികമായി പീഡിപ്പിച്ച 28 പുരുഷന്മാർക്കും ശിക്ഷ ലഭിച്ചു. ഇരയുടെയും പ്രതിയുടെയും പേരുകൾ നിയമപരമായ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല. ഓംഗർമാൻലാൻഡ് സ്വദേശിയായ പ്രതി എല്ലാ ആരോപണങ്ങളും നിഷേധിച്ചെങ്കിലും കോടതി ഇയാളുടെ വാദം തള്ളുകയായിരുന്നു.
ക്രാംഫോർസിലെ ഒറ്റപ്പെട്ട ഫാമിലായിരുന്നു സ്ത്രീയെ പാർപ്പിച്ചിരുന്നത്. 2022 മുതൽ ആരംഭിച്ച പീഡനങ്ങൾ 2025 ഒക്ടോബറിൽ സ്ത്രീ പൊലീസിൽ പരാതി നൽകുന്നതുവരെ തുടർന്നു. ലഹരിമരുന്നുകൾ നൽകി, പുറംലോകവുമായി ബന്ധം കുറച്ച്, നിരീക്ഷണ ക്യാമറകളിലൂടെ നിയന്ത്രണം സ്ഥാപിച്ചാണ് പ്രതി ഭാര്യയെ തടവിലാക്കിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കൊല്ലുമെന്നും പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്നും വിരലുകൾ മുറിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തി സ്ത്രീയെ കീഴ്പ്പെടുത്തിയിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒടുവിൽ ക്യാമറകളുടെ നിരീക്ഷണ പരിധിക്കു പുറത്തുള്ള വഴിയിലൂടെ രക്ഷപ്പെട്ടാണ് അവർ പൊലീസിനെ സമീപിച്ചത്.
ഭാര്യയെ ക്യാമറയ്ക്കുമുന്നിൽ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുത്തുകയും അതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രക്ഷേപണം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതായി കോടതിവിധിയിൽ പറയുന്നു. കൂടുതൽ ആളുകളെ എത്തിക്കാനും സാമ്പത്തിക ലാഭം നേടാനുമായിരുന്നു ഇതിലൂടെ ശ്രമിച്ചതെന്നും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 120-ലധികം പുരുഷന്മാരെ തിരിച്ചറിഞ്ഞിരുന്നെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ 29 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇവരിൽ 28 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി


