കോഴിക്കോട്: മുൻ ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം വനിതാ ലീഗ് നേതാവിന്റെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ നടത്തിയതിൽ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ആരോഗ്യവും ശക്തിയും ഉണ്ടായിരുന്നപ്പോൾ നാരായണൻ ആർഎസ്എസ്- ബിജെപി രാഷ്ട്രീയം വിശ്വസിച്ച മനുഷ്യനായിരുന്നു. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ കാൻസർ തളർത്തിയപ്പോൾ, സ്വന്തമെന്ന് കരുതിയ പലരും അകന്നു. എന്നാൽ മതമല്ല, മനുഷ്യനെയാണ് കണ്ടത് കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ. അവൾ അദ്ദേഹത്തെ ചികിത്സിച്ചു, അവസാന നിമിഷം വരെ ചേർത്ത് നിർത്തി. ഒടുവിൽ മരണശേഷം പോലും ആരും ഏറ്റെടുക്കാതിരുന്നപ്പോൾ, ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തിയത് പർദ ധരിച്ച ആ മുസ്‌ലിം വനിതയായിരുന്നു.
വെറുപ്പ് മനുഷ്യനെ വേർപെടുത്തും. മനുഷ്യത്വം മനുഷ്യനെ ചേർത്തുപിടിക്കും. ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഇന്നും അതേ പ്രകാശത്തോടെ മുഴങ്ങുന്നു: ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’. ഈ നാടിനെ ഇന്നും നിലനിർത്തുന്നത്് വെറുപ്പിന്റെ മുദ്രാവാക്യങ്ങളല്ല. മനുഷ്യനെ മനുഷ്യനായി കാണുന്ന ഇർഫാന ഇഖ്ബാൽ പോലുള്ള ഹൃദയങ്ങളാണ്. മനുഷ്യനാകുക എന്നതാണ്് ഏറ്റവും വലിയ മതം എന്നും സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചു.


