ലഖ്നൗ: കുപ്പിവെള്ളം എന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഉത്തർപ്രദേശിലെ ഹാപുരിലാണ് സംഭവം. സ്വർണക്കടയിൽ എത്തിയ യുവതിക്കും അമ്മയ്ക്കും ഇടയിൽ ദാഹം തോന്നിയതിനെ തുടർന്ന് കടയുടമ തണുത്ത മിനറൽ വാട്ടർ കുപ്പിയാണെന്ന് പറഞ്ഞ് ഒരു കുപ്പി കൈമാറുകയായിരുന്നു
കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് കരുതി യുവതി കുടിച്ചെങ്കിലും ഉടൻ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുപ്പിയിൽ വെള്ളമല്ല, ആസിഡാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തെ തുടർന്ന് യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുപ്പിയിൽ ആസിഡ് എത്തിയത് എങ്ങനെയാണെന്നും യുവതിയെ ലക്ഷ്യമിട്ട് മനഃപൂർവം അപായപ്പെടുത്താനുള്ള ശ്രമമുണ്ടായിരുന്നോയെന്നും ഉൾപ്പെടെ എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്


