കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ എമർജൻസി നമ്പറിൽ വിളിച്ചതോടെ പൊലീസെത്തി നടത്തിയ പരിശോധനയിൽ ചുരുളഴിഞ്ഞത് 36 വർഷം മുമ്പുള്ള കവർച്ചാകേസ്. കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പിടിയിലായത്. മൈസൂരിൽ വച്ചാണ് മലപ്പുറം സ്വദേശിയായ വി കെ ജോസ് അറസ്റ്റിലായത്.
ശിവകുമാർ എന്ന കള്ളപ്പേരിൽ മൈസൂരിലെ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. 1990-ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവമ്പാടി- കൂമ്പാറ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെ തോക്കുമുനയിൽ നിർത്തി പണം കവരുകയായിരുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുകയായിരുന്നു. ഒളിവിൽ പോയ ജോസ് മൈസൂരിൽ പെയിന്റിംഗ് ജോലി ചെയ്താണ് ജീവിച്ചിരുന്നത്.
മൈസൂരിൽ വച്ച് വിവാഹിതനായി. കുടുംബത്തോടൊപ്പം കഴിയവെ അടുത്തിടെ ജോസും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് ഭാര്യ എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിനെ അറിയിച്ചു. പൊലീസ് വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.
മുറിയിലെ കിടക്കയുടെ അടിയിൽ നിന്ന് തോക്കും ചില രേഖകളും കണ്ടെത്തി. സംശയം തോന്നിയ പൊലീസ് കേരള പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ജോസിനെ തിരിച്ചറിയുകയും തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.


