ചെന്നൈയിലെ കീഴ്പാക്കം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന വിചാരണ തടവുകാരൻ സഹതടവുകാരന്റെ മർദനത്തിൽ കൊല്ലപ്പെട്ടു. 2024-ലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കായി ആശുപത്രിയിൽ പാർപ്പിച്ചിരുന്ന സഹീർ (27) ആണ് മരിച്ചത്. സംസാരശേഷിയില്ലാത്ത ആളായിരുന്നു സഹീറെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ 20-ന് രാവിലെ 10.40ഓടെയാണ് സംഭവം നടന്നത്. കൊലക്കേസിൽ വിചാരണ തടവുകാരനായി കഴിഞ്ഞ മാർച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തെങ്കാശി സ്വദേശി അരവിന്ദ് സ്വാമി (19)യാണ് സഹീറിനെ കുളിമുറിയിൽ വെച്ച് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
കുളിമുറിയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് അരവിന്ദ് സ്വാമി സഹീറിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ബഹളം കേട്ട് മറ്റ് അന്തേവാസികളും ആശുപത്രി ജീവനക്കാരും ചേർന്നാണ് ആക്രമണത്തിൽ നിന്ന് സഹീറിനെ രക്ഷപ്പെടുത്തിയത്.
ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സഹീർ ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തെ തുടർന്ന് അരവിന്ദ് സ്വാമിക്കെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


