പറവൂർ: പറവൂരിൽ വൻ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റൂറൽ ജില്ല ഡാൻസാഫ് ടീമും, മുനമ്പം ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും, പറവൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ചാലക്കുടി റെയിൽവേ സ്റ്റേഷനിലാണ് രണ്ടു പേരും കഞ്ചാവുമായി ഇറങ്ങിയത്. തുടർന്ന് ഒൺ ലൈൻ ടാക്സി വിളിച്ച് പറവൂർ ഭാഗത്തേക്ക് വരികയായിരുന്നു. ബാഗിൽ പ്രത്യേകം പായ്ക്ക് ചെയ്ത് വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കുറച്ച് നാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിച്ചുവരുന്നു. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ, പറവൂർ പൊലീസ് ഇൻസ്പെക്ടർ കെ.സി. ബൈജു, സബ് ഇൻസ്പെക്ടർ എം.സി. ഹരീഷ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ 550 കിലോയോളം കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. 360ഓളം നർക്കോട്ട് കേസുകളിലായി 445 പേർ അറസ്റ്റിലായിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പരിശോധനയിൽ കൊച്ചിയിലെ രണ്ടിടങ്ങളിൽ നിന്നായി വൻ തോതിൽ കഞ്ചാവും എംഡിഎംഎയും പിടികൂടി. സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടുകയും ചെയ്തു. കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനൗയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശിയായ സിക്കന്ദർ മൊല്ല (47), തൃക്കാക്കര സ്വദേശിയായ സുർജിത്ത് ടി എസ് (21) എന്നിവരെ ആണ് പോലീസ് പിടികൂടിയത്.


