സംസ്ഥാനത്തെ ഗർഭിണികളായ വനിതാ പോലീസുകാരുടെ യൂണിഫോമിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് പോലീസ് ആസ്ഥാനം ഉത്തരവിറക്കി. ഗർഭകാലയളവിൽ ഇവർക്ക് നിലവിലെ പാന്റസിനും ഷർട്ടിനും പകരം കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പോലീസ് ആസ്ഥാന ഐ.ജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും പൊതുവായ ഒരു യൂണിഫോം കോഡാണ് നിലവിലുള്ളത്. എന്നാൽ ഗർഭകാലത്ത് പോലീസുകാരുടെ ഔദ്യോഗിക വസ്ത്രമായ പാന്റസും ഷർട്ടും ധരിച്ച് ജോലി ചെയ്യുന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി കാണിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ ജീവനക്കാർക്ക് ആശ്വാസകരമായ രീതിയിൽ യൂണിഫോമിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്.
പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ, ഗർഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പോലീസുകാർക്ക് കാക്കി സൽവാർ കമ്മീസ്, ഷാൾ എന്നിവയോടൊപ്പം കാലുകൾക്ക് കടുപ്പമേറിയ ഷൂസിന് പകരം സാൻഡലുകളും ഉപയോഗിക്കാവുന്നതാണ്. പോലീസുകാരികളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്


