കോഹ്‌ലിയും ഷമിയും തകർത്താടി; ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം, അഞ്ചിലഞ്ചും വിജയിച്ച് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാമത്

ധർമ്മശാല : ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ കിവികളെ തറപറ്റിച്ച് നീലപ്പട. ന്യൂസിലന്റ് ഉയർത്തിയ 274 വിജയലക്ഷ്യം കോഹ്ലിയുടെ ചിറകിലേറി മറികടന്ന ഇന്ത്യ ലോകകപ്പിൽ സെമി ഉറപ്പിച്ചു. 48ാം ഓവറിൽ വിജയത്തിന് തൊട്ടരികെ നിൽക്കേ 95 റൺസെടുത്ത് കോഹ്ലി മടങ്ങിയത് മാത്രം ആരാധകർക്ക് നിരാശയായി. സെഞ്ചുറി നേടിയിരുന്നെങ്കിൽ ഏകദിന സെഞ്ചുറി നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പം കോഹ്ലിക്കും സ്ഥാനം പിടിക്കാമായിരുന്നു.

ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ വിജയം. വിരാട് കോഹ്ലി 104 പന്തിൽ 95 റൺസ് നേടി. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം പുറത്തായപ്പോൾ ജഡേജയെ (39*) കൂട്ടുപിടിച്ചായിരുന്നു കോഹ്ലി ആഞ്ഞടിച്ചത്. 48 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ വിജയം. ന്യൂസിലന്റ് 50 ഓവറില്‍ 273ന് ഓള്‍ ഔട്ട്.

മുഹമ്മദ് ഷമിയുടെ ബൗളിങ് മികവാണ് കിവികളെ പിടിച്ചുകെട്ടിയത്. മത്സരത്തിൽ 54 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഇതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോർഡും ഇനി മുഹമ്മദ് ഷമിക്ക് സ്വന്തമായി.

ഡാരില്‍ മിച്ചൽ; 48 വർഷത്തിനു ശേഷം ലോകകപ്പിൽ ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന ന്യൂസിലന്റ് താരം

ന്യൂസിലന്റിനെതിരായ ജയത്തോടെ ഇതുവരെ തോൽവിയറിയാതെയുള്ള ഇന്ത്യയുടെ അപരാജിത യാത്ര തുടരുകയാണ്. ഒരു മത്സരത്തിൽ പോലും തോൽക്കാത്ത ടീമെന്ന നേട്ടവും ഇന്ത്യക്ക്. അതേസമയം, ഭേദപ്പെട്ട സ്കോർ നേടിയിട്ടും ആദ്യ പരാജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് പിന്നിൽ ന്യൂസിലന്റ് രണ്ടാമതായി.

274 റൺസ് ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം തന്നെ ക്യാപ്റ്റൻ രോഹിത് ശർമ നൽകി. 40 പന്തിൽ അർധ സെഞ്ചുറിക്കരികേ നിൽക്കേ ക്യാപ്റ്റൻ ലോക്കി ഫെര്‍ഗ്യൂസന്‍റെ ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്ത് അടിച്ച് വിക്കറ്റിലിട്ട് പുറത്തായി. 46 റൺസായിരുന്നു സമ്പാദ്യം.

പിന്നാലെ 26 റൺസുമായി ഗില്ലും ഫെർഗ്യൂസന് മുന്നിൽ വീണു. പിന്നാലെ എത്തിയ ശ്രേയസ് അയ്യർ തുടക്കം മുതൽ തകർത്തടിച്ച് ടീമിന് ആത്മവിശ്വാസം നൽകി. 29 പന്തില്‍ 33 റൺസെടുത്ത് ശ്രേയസ് പുറത്തായി. പിന്നീട് എത്തിയ കെഎൽ രാഹുലിനൊപ്പം കോഹ്ലി സ്കോർ ഉയർത്തി. 35 പന്തിൽ 27 റൺസിൽ നിൽക്കേ രാഹുലും മടങ്ങിയപ്പോൾ പിന്നാലെ എത്തിയ സൂര്യകുമാർ റണ്ണൗട്ടായത് ഇന്ത്യൻ ടീമിൽ വീണ്ടും ആശങ്ക ഉയർത്തി. കോഹ്ലി ഒപ്പം ചേർന്ന രവീന്ദ്ര ജഡേജ ഇന്ത്യൻ വിജയം പൂർത്തിയാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: