മാറനല്ലൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ സിപിഐ നേതാവിന്റെ നില ഗുരുതരമായി തുടരുന്നു. സിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി അംഗം ആർ സുധീർഖാനാണ് പരിക്കേറ്റത്. സുധീറിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സുധീർഖാനെ ആക്രമിച്ച പ്രതിയായ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം സജികുമാർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് പറയുന്നു.. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെയാണ് മാറനല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീർഖാൻെറ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനമാണ് എ ആർ സുധീർഖാൻ. മുൻ ലോക്കൽ കമ്മിററി സെക്രട്ടറിയും കാട്ടാക്കട മണ്ഡലം സെക്രട്ടറിയേറ്റംഗവുമായ സജികുമാറാണ് ആക്രമിച്ചത്.
രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ സുധീർഖാന്റെ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കടയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലേൽക്കാൻ കാരണം ആസിഡ് ആണെന്ന് കണ്ടെത്തിയത്.
തുടർന്ന് സുധീർ ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ആണെന്ന് തിരിച്ചറഞ്ഞതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഇയാളുടെ സുഹൃത്ത് സജികുമാർ വീട്ടിലെത്തിയ വിവരം ഭാര്യ പറഞ്ഞത്. സുധീർഖാന് നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും ഭാര്യ മൊഴി നൽകി. സുധീർഖാന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആസിഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. നേർപ്പിച്ച ആസിഡാണ് ഉപയോഗിച്ചതെന്നാണ് നിഗമനം.
സാരമായി പൊള്ളലേറ്റ സുധീർഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്രപരിചരണവിഭാഗത്തിലാണ്. 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയായ സജികുമാറിന് വേണ്ടി മാറനെല്ലൂർ പൊലീസ് അന്വേഷണം ഊർജ്ജിമാക്കി. തമിഴ്നാട്ടിലേക്ക് കടന്നതായി സംശയിക്കുന്ന സജി രണ്ട് സിപിഐ പ്രാദേശിക പ്രവർത്തകരെ ഫോണിൽ വിളിച്ചിരുന്നു. ഇവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി.
എന്താണ് ആക്രമണത്തിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പാർട്ടിക്കുള്ളിൽ ആഭ്യന്തര തർക്കങ്ങളിൽ രണ്ടുപേരും വ്യത്യസ്ത ചേരിയിലായിരുന്നു. പക്ഷെ ഇത്ര ക്രൂരമായ ആക്രമണത്തിനു കാരണം മറ്റെന്തെങ്കിലും വ്യക്തിവൈരാഗ്യമെന്ന നിഗമനത്തിലാണ് പൊലീസ്. ചികിത്സയിലുള്ള സുധീർ ഖാനിൽ നിന്നും കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിയാനും പൊലീസിന് കഴിഞ്ഞിട്ടില്ല.