നെടുമങ്ങാട് : അഞ്ച് വോട്ടിനു വേണ്ടി കേന്ദ്രത്തിന്റെ അനുവാദത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന നെറികെട്ട പ്രവർത്തികളാണ് മണിപ്പൂരിലെ പൈശാചിക സംഭവങ്ങൾക്കു പിന്നിലെന്നും രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ പൗരന്മാർക്ക് അറിയാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.
ജിആർ അനിൽ പറഞ്ഞു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മ നെടുമങ്ങാട് ചന്തമുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിൽ സംസ്ഥാന സർക്കാർ ഒരു വിഭാഗത്തിനൊപ്പം നിന്നാൽ കേന്ദ്ര ഗവൺമെന്റ് എടുക്കേണ്ട നിലപാട് എന്തെങ്കിലും എടുക്കുന്നുണ്ടോ ? അതാണ് രാജ്യത്തെ ജനങ്ങൾ ചോദിക്കുന്ന ചോദ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ ഏതു തരത്തിലും വികൃതമാക്കി കാട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് റേഷൻ സാധനങ്ങൾ കിട്ടാനില്ലെന്ന കുപ്രചാരണത്തിനു പിന്നിലെന്നും സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ പോലും ശോഭ കെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ സിപിഐ (എം) ഏരിയാ സെക്രട്ടറി അഡ്വ. ആർ ജയദേവൻ സ്വാഗതം പറഞ്ഞു.
സിപിഐ (എം) ജില്ലാ സെക്രട്ടറി അഡ്വ.വി ജോയ്
എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഘടക കക്ഷി നേതാക്കൾ പങ്കെടുത്തു.
