വയനാട്: കല്പറ്റ ഫാത്തിമ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചത് ചികിത്സാപിഴവു കൊണ്ടെന്ന് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൃതദേഹം നാലു ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു പുൽപള്ളി ശശിമല ചോലിക്കര സ്വദേശിയായ സ്റ്റെബിനാണ് നാലുദിവസങ്ങൾക്ക് മുൻപ് മരിച്ചത്. മുക്കിലെ ദശ നീക്കാൻ എത്തിയ സ്റ്റെബിന് അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിനു കാരണമായാതെന്ന് കുടുംബം ആരോപിച്ചു. അതേസമയം ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം.
ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ മരണം. മൂക്കിൽ വളർന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കാൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം വണ്ടിയോടിച്ച് വന്നതാണ്. പോയത് ചേതനയറ്റ്. മരിച്ച ദിവസം പോസ്റ്റുമോർട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ഇന്നാണ് കൽപ്പറ്റ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. വൈത്തിരി തഹസില്‍ദാര്‍ ആര്‍. എസ്. സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
