വീട്ടുജോലിക്കാരിക്ക് ശമ്പളം നൽകാനില്ല, പകരം നൽകിയത് ടിവി ; വീട്ടുജോലിക്കാരിയുടെ വീട്ടിൽ ടിവിയുമായെത്തി സ്വർണം മോഷ്ടിച്ച വീട്ടുടമകൾ അറസ്റ്റിൽ

കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെന്ന കേസിൽ മൂന്നുപേർ പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (തക്കു–31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരെയാണു വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയാണ് മോഷണത്തിനിരയായത്. ഒക്ടോബർ 16-നായിരുന്നു സംഭവം. വീട്ടമ്മയുടെ വീട്ടിലെത്തിയാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. അയ്മനം സ്വദേശിയായ വീട്ടമ്മ ആഷിക് ആന്റണിയുടെ വീട്ടിൽ കുറച്ച് നാളായി വീട്ടു ജോലി ചെയ്തുവരുകയായിരുന്നു. ഈ വകയിൽ കൂലി കുടിശ്ശികയുമുണ്ടായി. ജോലി ചെയ്ത കാശ് ചോദിച്ചപ്പോൾ നൽകിയില്ല. കൈയിൽ പണമില്ലാത്തതിനാൽ പ്രതിയുടെ വീട്ടിലിരിക്കുന്ന ടി.വി. നൽകാമെന്നും, കുടിശ്ശികയായ കൂലി കുറച്ചശേഷം ടി.വി.യുടെ വിലയായി 8,000 രൂപ ആഷിക് ആന്റണിക്ക് തിരികെ കൊടുത്താൽ മതിയെന്നും ഇരുവരും സമ്മതിച്ചു.

അടുത്തദിവസം തന്നെ മൂന്നംഗ സംഘം ടിവിയുമായി കോട്ടയട്ടെ വീട്ടിലെത്തി. ടി.വി. ഫിറ്റ്‌ചെയ്യുന്നതിനായാണ് ആഷിക്കും ഭാര്യയും സുഹൃത്തായ അർജുനും വീട്ടമ്മയുടെ കോട്ടയത്തെ വീട്ടിലെത്തിയത്. ഇതിനിടയിൽ വീട്ടമ്മയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നാണ് ആരോപണം. വീട്ടമ്മയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.

ഒളിവിൽ കഴിഞ്ഞുവന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയിൽ നിന്നാണ് പിടികൂടിയത്. അർജുനെ എറണാകുളത്തുനിന്നു പിടിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ. പ്രശാന്ത് കുമാർ, എസ്‌ഐ.മാരായ അജ്മൽ ഹുസൈൻ, ജയകുമാർ, സജികുമാർ, സി.പി.ഒ.മാരായ കെ.എൻ. രാജേഷ്, ഷൈൻതമ്പി, സലിമോൻ, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: