ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി (ജെ.എസ്.പി) സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഉജ്ജ്വല വിജയം. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള തന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്നെ 18,000 ത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് പി.കെ വിജയക്കൊടി പാറിച്ചത്
1995 മുതല്‍ ബി.ജെ.പി തുടർച്ചയായി കൈവശം വെച്ചിരുന്ന ബങ്കിപ്പൂർ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോറിന്റെ ചരിത്ര വിജയം. കാല്‍ നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ബി.ജെ.പിയുടെ കുത്തകാധിപത്യം അവസാനിപ്പിച്ച് ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയത് ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മേല്‍ക്കൈ നല്‍കുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ബങ്കിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. മൂന്ന് പതിറ്റാണ്ടിലേറെയായി ബി.ജെ.പിയുടെ ഉരുക്കു കോട്ടയായ ബങ്കിപ്പൂർ പിടിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജൻ സുരാജ് പാർട്ടി പ്രവർത്തകർ. എന്നാല്‍, ഇനി 20തിലധികം റൗണ്ടുകള്‍ കൂടി വോട്ടെണ്ണല്‍ ബാക്കിയുള്ളതിനാല്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിട്ടില്ല. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള ചില മേഖലകളിലെ വോട്ടെണ്ണലിലാണ് ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടം കാഴ്ചവെച്ച് രണ്ടാം സ്ഥാനത്ത് എത്തിയ ആർ.ജെ.ഡി ഇത്തവണ കനത്ത പരാജയം ഏറ്റുവാങ്ങുകയാണ്. ബി.ജെ.പിയെ നേരിട്ട് പരാജയപ്പെടുത്താൻ പ്രശാന്ത് കിഷോറിനാണ് കൂടുതല്‍ സാധ്യതയെന്ന് വോട്ടർമാർ കരുതുന്നതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ നിരയിലേക്ക് മറ്റൊരു രാഷ്ട്രീയ ശക്തി കൂടി കടന്നുവരുന്നതില്‍ ആർ.ജെ.ഡിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ആർ.ജെ.ഡിയെ പരാജയപ്പെടുത്താനായി ബി.ജെ.പി തന്നെ ജെഎസ്പിയെ പിന്തുണയ്ക്കുകയാണെന്ന് ആർ.ജെ.ഡി നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ബങ്കിപ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്. കാരണം, നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് ജന്തർ മന്തറില്‍ സിജെപി നടത്തിയ സമരത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ബി.ജെ.പിയ്ക്ക് പ്രതിച്ഛായ സംരക്ഷിക്കാൻ ബങ്കിപ്പൂരില്‍ വിജയിച്ചേ തീരൂ.
ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിന് പിന്നാലെ ബിഹാറിലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും തെരുവിലിറങ്ങി. ഇതിനെതിരെ നടന്ന പോലീസ് നടപടി വലിയ വിവാദമായിരുന്നു. ജൂലൈ 26-ലെ പ്രതിഷേധത്തിനിടെ ഒരു പോലീസുകാരൻ എ.കെ-47 തോക്ക് ഉപയോഗിച്ച് വെടിവെച്ചതായി ആരോപണം ഉയർന്നതോടെ പുതിയ രാഷ്ട്രീയ വിവാദത്തിനും വഴിതുറന്നിരുന്നു.
ബിഹാറില്‍ ‘പി.കെ’ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോർ ബി.ജെ.പിയുമായുള്ള അന്തരം കുറച്ചതായി വോട്ടർമാർ സമ്മതിക്കുന്നു. എന്നാല്‍, ഇത് ഒരു അട്ടിമറിയിലേയ്ക്ക് നയിക്കുമോ എന്ന സംശയം വോട്ടർമാരിലുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാല്‍, രാഷ്ട്രീയ തന്ത്രജ്ഞനില്‍ നിന്ന് നേതാവായി മാറിയ പ്രശാന്ത് കിഷോറിന് ജാതിയുടെയും മതത്തിന്റെയും പരമ്പരാഗത അതിർവരമ്പുകള്‍ ഇല്ലാതാക്കാൻ കഴിഞ്ഞെന്നും അത്തരം വോട്ടർമാരാണ് അദ്ദേഹത്തിന്റെ വലിയ മുന്നേറ്റത്തിന് കാരണമെന്നും മറ്റൊരു വോട്ടർ അവകാശപ്പെട്ടു.


