കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് സാക്ഷികൾ വിചാരണവേളയില്‍ കൂറുമാറി. ഒന്നാംസാക്ഷി കേസിലെ പ്രതിയായ രേഷ്മയുടെ അമ്മ, രണ്ടാംസാക്ഷി ഐ.എസ്.ആര്‍.ഒ. ജീവനക്കാരി, മൂന്നാംസാക്ഷി കുട്ടിയെ വൃത്തിയാക്കിയ നഴ്സ് എന്നിവരാണ് വിചാരണയുടെ ആദ്യദിവസമായ ബുധനാഴ്ച വിസ്തരിച്ചപ്പോൾ കൂറുമാറിയത്. മൂന്നുപേരും കോടതിയില്‍ ബോധിപ്പിച്ചവ പോലീസില്‍ കൊടുത്ത മൊഴിക്കു വിരുദ്ധമായാണ്.
ക്രോസ് വിസ്താരത്തില്‍ ഒന്നാംസാക്ഷിയില്‍നിന്ന് പ്രോസിക്യൂഷന് അനുകൂലമായ ചില മൊഴികളും ലഭിച്ചിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ച നാലാംസാക്ഷിയായ ആശ വര്‍ക്കറെയാണ് വ്യാഴാഴ്ച വിസ്തരിക്കുന്നത്. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേരുവിള വീട്ടില്‍ രേഷ്മയാണ് പ്രതി. 2021 ജനുവരി അഞ്ചിന് പുലര്‍ച്ചെയായിരുന്നു കുട്ടിയെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്.
കേസില്‍ രേഷ്മയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 54 സാക്ഷികളാണുള്ളത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍.വിനോദാണ് വാദം കേള്‍ക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്ക്കല്‍, ചേതന ടി.കര്‍മ എന്നിവര്‍ ഹാജരായി.
