കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തന്മാരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചാരം നടത്തിയതിന് ആലുവ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. ആലുവ സ്വദേശി അനിൽ അമ്പാട്ടുകാവ്, എറണാകുളം സ്വദേശി സുമൻ മഠത്തിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അയ്യപ്പ ഭക്തന്മാരിൽ വിദ്വേഷമുളവാകുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ച സൈബർ ഡോട് കോമിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകർത്തെന്ന രീതിയിൽ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നടന്നതല്ല. കേരളത്തിൽ നടന്നതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തല പൊട്ടിച്ചെന്ന് ക്യാപ്ഷനോടെ ഒരുവിഭാഗം സോഷ്യൽമീഡിയകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. തമിഴ്‌നാട്ടിലെ തിരുച്ചിയിലെ ക്ഷേത്രത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവർ കേരളത്തിലെന്ന രീതിയിൽ പ്രചരിപ്പിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് ശേഷം ട്രിച്ചിയിലെ ക്ഷേത്രത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികൾക്കാണ് സുരക്ഷാ ജീവനക്കാരുടെ മർദ്ദനമേറ്റത്. ഭക്തരെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ എക്സിലൂടെ ആവശ്യപ്പെട്ടു.


