സ്വർണ്ണം കടത്തിയത് കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റിലും സോളാർ ലൈറ്റിലും ഒളിപ്പിച്ച്; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിനെ കസ്റ്റംസ് പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ ആളെ കസ്റ്റംസ് പിടികൂടി. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റിലും സോളാർ ലൈറ്റിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. കരിപ്പൂർ സ്വദേശി സിദ്ധിക്കിനെയാണ് 399ഗ്രാം സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടിയത്.

സിദ്ധിഖിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലുണ്ടായിരുന്ന ഇലക്ട്രോണിക് വസ്തുക്കൾ കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണ്ണം പിടികൂടിയിരുന്നു. കസ്റ്റംസും പൊലീസും ഡിആർഐയും ചേർന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വർണമാണ് രണ്ടുദിവസത്തിനിടെ പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച ഒരു സ്ത്രീ ഉൾപ്പടെ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വർണ്ണവുമായി ഒരാൾ പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം ഡിആർഐയും കസ്റ്റംസും സംയുക്ത പരിശോധനയിലാണ് രണ്ടുകിലോ 304 ഗ്രാം സ്വർണം പിടികൂടിയത്. മലപ്പുറം മീനടത്തൂർ സ്വദേശി ശിഹാബുദ്ധീൻ മൂത്തേടത്ത്, കണ്ണൂർ തളിപ്പറമ്പ സ്വദേശി ആശ തോമസ് ,കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം ക്യപ്സ്യുൾ രൂപത്തിലാക്കി ശരീരത്തിൻ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മൂന്നുപേരിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന് ഒരു കോടി എൺപത്തഞ്ച് ലക്ഷം രൂപ വിലവരും.

കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിന് പുറത്ത് എത്തിയ കാസർഗോഡ് സ്വദേശി ബിഷറാത്ത് എന്നയാളിൽ നിന്നും പൊലീസ് സ്വർണ്ണം കണ്ടെത്തിയിരുന്നു. കുട്ടികൾക്കുള്ള വസ്ത്രത്തിന്റെ ബട്ടൻസിന് അകത്ത് സ്വർണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽ നിന്നെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന 235 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: