മോദി സർക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. മോദി സർക്കാർ 54,282.32 കോടി രൂപ കണക്കിൽപ്പെടാതെ ചെലവഴിച്ചെന്നാണ് വെളിപ്പെടുത്തൽ. ഇത് എങ്ങനെയാണ് ചെലവിട്ടത് എന്ന കണക്കോ വിനിയോഗ സർട്ടിഫിക്കറ്റുകളോ 15 മന്ത്രാലയങ്ങളും വകുപ്പുകളും ഹാജരാക്കിയിട്ടില്ല. 33,973 സർട്ടിഫിക്കറ്റുകൾ ആണ് ഹാജരാക്കാനുള്ളത്. 38,287.52 കോടി മൂന്ന് വർഷങ്ങളിൽ (2021 –22 മുതൽ 2023 –24 വരെ) അനുവദിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട 13,926 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല. പൊതുസാമ്പത്തിക ചട്ടങ്ങളിലെ 238(1), (2) വകുപ്പുകളുടെ ലംഘനമാണിത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഭവന, നഗരകാര്യമന്ത്രാലയം സമർപ്പിക്കാനുള്ളത് 8,272.91 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റുകൾ ആണ്. 14,359.26 കോടിയുടെ സർട്ടിഫിക്കറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ചിട്ടില്ല. 12,754.47 കോടി രൂപയുടെ കണക്കുകളിൽ തെറ്റായ വർഗീകരണം നടന്നിട്ടുള്ളത് വലിയ ആശയക്കുഴപ്പം സൃഷ്‌ടിച്ചിട്ടുണ്ട്. ലെവി, സെസ് ഇനങ്ങളിൽ പിരിച്ച 9,222 കോടി രൂപ ബന്ധപ്പെട്ട പദ്ധതികൾക്ക് മുഴുവനായും കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

