തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്‌സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ, ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം, മാർഗ്ഗനിർദേശം നടപ്പായാൽ ആർക്കും പരസ്‌പരം പഴിചാരാൻ കഴിയില്ലെന്നും മാർ ഗനിർദേശങ്ങളിൽ പറയുന്നു

