സിപിഎം സംസ്‌ഥാന  നേതൃനിരയിൽ അഴിച്ചു പണി; പി ജയരാജൻ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന നേതൃനിരയിൽ സമഗ്രമായ അഴിച്ചുപണി. മുതിർന്ന നേതാവ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കേന്ദ്ര കമ്മിറ്റിയിൽ നിന്നുള്ള ക്ഷണിതാവ് എന്ന നിലക്കാണ് ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രെട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്. അതേസമയം, മുതിർന്ന നേതാക്കളായ ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ടിപി രാമകൃഷ്ണന് പകരം പി.രാജീവ് എൽ.ഡി.എഫ് കൺവീനർ ആവും. പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും ഭരണ-സംഘടനാ ഏകോപനം ശക്തമാക്കുന്നതിനുമായാണ് ഈ സുപ്രധാന പുനഃസംഘടന.

സംസ്ഥാന കമ്മിറ്റിയിലേക്കും കാര്യമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകിയാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്. എം.എൽ.എമാരായ എം. വിജിൻ, ഒ.എസ്. അംബിക, കവി പ്രഭ വർമ എന്നിവർക്കൊപ്പം യുവനേതാക്കളായ ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ് എന്നിവരെയും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജിയെയും സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി.

വനിതാ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എൻ. സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അനുഭവസമ്പത്തിനൊപ്പം യുവ നേതൃത്വത്തെയും ഭരണരംഗത്തുള്ള പ്രമുഖരെയും ഒരേപോലെ ഉൾക്കൊള്ളിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തമായ സംഘടനാ നീക്കമാണ് നേതൃത്വം ഇതിലൂടെ നടത്തിയിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: