ആലപ്പുഴ : പുതുതായി വാങ്ങിയ ബൈക്ക് കാണിക്കാൻ സഹോദരിയുടെ വീട്ടിൽ പോയതിലുള്ള വിരോധത്താൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുമ്പോളി വാർഡിൽ ആറാട്ടുകുളങ്ങര വീട്ടിൽ ഗിൽബർട്ടിന്റെ മകൻ ടിന്റുവിനെയാണ് (42) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. പതിനൊന്നും എട്ടും വയസ്സുള്ള സ്വന്തം കുട്ടികളുടെ മുന്നിൽവെച്ചാണ് പ്രതി ഭാര്യയെ വെട്ടുകത്തികൊണ്ട് തലയ്ക്കും കൈക്കും വെട്ടി പരിക്കേല്പിച്ചത്. ആക്രമണത്തിൽ ഇവരുടെ വലതുകൈയുടെ ചെറുവിരൽ അറ്റുപോയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി.


