ന്യൂഡൽഹി: ഗൾഫ് ഓഫ് ഒമാനിൽ വെച്ച് അമേരിക്കൻ നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശ ശക്തികൾ ഇന്ത്യക്കാരെ കൊലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. എന്നാൽ നമ്മുടെ ‘കോംപ്രമൈസ്ഡ്’ ആയ പ്രധാനമന്ത്രി ഒരു വാക്ക് പോലും മിണ്ടിയില്ല. ഒരു വിദേശ ശക്തി ഇന്ത്യക്കാരെ കൊലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി സംസാരിക്കേണ്ടതുണ്ട്. എന്നാൽ അദ്ദേഹം മൗനം പാലിക്കുകയാണ്, രാഹുൽ എക്സിൽ കുറിച്ചു.
അടുത്തയാഴ്ച നടക്കുന്ന ജി-7 ഉച്ചകോടിയിൽ മോദി പങ്കെടുക്കുമെന്നും, അവിടെ കരാറുകളിൽ ഒപ്പിടുമെങ്കിലും കൊല്ലപ്പെട്ട നാവികരെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് സമയമുണ്ടാകില്ലെന്നും രാഹുൽ പരിഹസിച്ചു. ഇന്ത്യയുടെ പുത്രന്മാരെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമോ കരുത്തോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച ഒമാൻ തീരത്ത് വെച്ചാണ് പലാവു പതാകയുള്ള എം.ടി സെറ്റബെല്ലോ എന്ന എണ്ണക്കപ്പലിന് നേരെ അമേരിക്കൻ നാവികസേന ആക്രമണം നടത്തിയത്. കപ്പലിന്റെ എൻജിൻ റൂമിൽ മിസൈൽ പതിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ മരിച്ചത്. കപ്പലിലെ 24 ഇന്ത്യക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.


