പരവൂര്‍ : യുപിഐ വഴിയുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ക്കും വൗച്ചറുകള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ).
ഗിഫ്റ്റ് കാര്‍ഡ് ഇടപാടുകളെ മറ്റ് വാലറ്റ് ഇടപാടുകളില്‍നിന്നു വേര്‍തിരിച്ചറിയാനായി എംസിസി-7016 എന്ന പുതിയ മര്‍ച്ചന്റ് കാറ്റഗറി കോഡ് നിര്‍ബന്ധമാക്കി. ഈമാസം 31 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
യുപിഐ വഴി വാങ്ങുന്ന ഓരോ ഗിഫ്റ്റ് കാർഡിനും പരമാവധി 10000 രൂപയായിരിക്കും പരിധി.
ഒരു ഉപയോക്താവിന് ഗിഫ്റ്റ് കാര്‍ഡുകള്‍ക്കായി ഒരു മാസം ചെലവാക്കാവുന്ന ആകെ തുക 25,000 രൂപയായി നിജപ്പെടുത്തി. മറ്റ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം ഗിഫ്റ്റ് കാര്‍ഡുകള്‍ ഒരൊറ്റ ഇടപാടായി ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇവ പ്രത്യേക പേമെന്റായിത്തന്നെ നടത്തണം.
ഗിഫ്റ്റ് കാര്‍ഡ് കൊമേഴ്സ് കൃത്യമായി നിരീക്ഷിക്കാനും തട്ടിപ്പുകള്‍ തടയാനുമാണ് ഈ നീക്കം. ഈമാസം 31നകം പുതിയ കോഡിലേക്കു മാറാത്ത വ്യാപാരികള്‍ക്കും ബാങ്കുകള്ക്കുമെതിരേ നടപടിയുണ്ടാകുമെന്ന് എന്‍പിസിഐ മുന്നറിയിപ്പ് നല്കി.


