കോഴിക്കോട്: കോഴിക്കോട് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ആൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. രാത്രിയിൽ കട്ടിലിന്റെ അടിയിലാണ് പാമ്പിനെ കണ്ടത്. കോഴിക്കോട് നന്‍മണ്ടയിലാണ് സംഭവം. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന്‍ അല്‍ഷിദ്(12) ആണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മണിയോടെ റെസ്‌ക്യൂ വളണ്ടിയര്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ ഇന്നലെ കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്ലസ് ടു വിദ്യാർഥിനി ശ്രീനന്ദനയാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്‍റെ വീട്ടിലാണ് മൂർഖൻ കേറിയത്. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞ് വരികയായിരുന്നു. കുട്ടി വെറുതെ തറയിലേക്ക് നോക്കിയപ്പോളാണ് തന്റെ അരികിലേക്ക് പാമ്പ് ഇഴഞ്ഞ് വരുന്നതായി കണ്ടത്. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിന്‍റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

