Headlines

വീട്ടിൽ അതിക്രമിച്ചു കയറി 66-കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 46 കാരന് 17 വർഷം കഠിനതടവും പിഴയും


        

കോഴിക്കോട് : വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോഴിക്കോട് നാദാപുരം വെള്ളൂർ സ്വദേശി മോറത്ത് മീത്തൽ രജീഷിനെയാണ് (46) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

2022 നവംബർ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് മൂന്നരയോടെ വീട്ടിൽ ഒറ്റയ്ക്ക് ടിവി കാണുകയായിരുന്ന 66-കാരിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. ചിരട്ട വാങ്ങാനെന്ന വ്യാജേനയെത്തിയ ഇയാൾ, വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയുടെ വായ പൊത്തിപ്പിടിച്ച് തള്ളിയിട്ട് ബലാത്സംഗത്തിന് മുതിരുകയായിരുന്നു എന്നാണ് കേസ്. ആക്രമണത്തിൽ പരിക്കേറ്റ വയോധിക പിന്നീട് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ നാദാപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

പ്രതിയുടെ കുറ്റസമ്മത മൊഴി, സാക്ഷിമൊഴികൾ, സാഹചര്യ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. വിചാരണ വേളയിൽ അതിജീവിതയുടെ അയൽവാസികളായ രണ്ടുപേർ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു.

എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെയും പ്രൊസിക്യൂഷൻ്റെ ശക്തമായ വാദങ്ങളുടെയും അടിസ്ഥാനത്തിൽ കുറ്റം തെളിയുകയായിരുന്നു. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രൊസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: