ലഖ്നൗ: ഉത്തർപ്രദേശിലെ മഹോബയില്‍ എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചാണ് ഈ ദാരുണ സംഭവം നടന്നത്
മദ്യപാനിയായ ഹനീഫ് മൻസൂരി എന്നയാളാണ് ഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. മഹോബയിലെ പൻവാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഹനീഫ് തന്റെ കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും വിറ്റുതുലച്ചിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഹനീഫിനെ വീണ്ടും മദ്യപിക്കുന്നതില്‍ നിന്ന് മനീഷ തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടയില്‍ ഹനീഫ് അരിവാളെടുത്ത് ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ ഹനീഫ് തന്നെ പോലീസിനെ വിളിച്ചുവരുത്തി. കൊലപാതക വിവരം മറച്ചുവെക്കാൻ ശ്രമിച്ചു. എന്നാല്‍ അഞ്ച് വയസ്സുകാരൻ മകൻ പോലീസിന് നല്കിയ ദൃക്സാക്ഷി മൊഴിയാണ് പ്രതിയെ കുടുക്കിയത്. തുടർന്ന് പോലീസ് ഹനീഫിനെ അറസ്റ്റ് ചെയ്തു. സംശയരോഗിയായ ഹനീഫ് മുൻപും മനീഷയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ നസീം മൻസൂരി പറഞ്ഞു. 2021-ലായിരുന്നു ഇവരുടെ വിവാഹം. ഹനീഫിന് വധശിക്ഷ നല്‍കണമെന്ന് മനീഷയുടെ പിതാവും ആവശ്യപ്പെട്ടു. കുട്ടികളെ താൻ വളർത്തിക്കോളാമെന്നും അദ്ദേഹം അറിയിച്ചു. മനീഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


