ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഐ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും ജാതി സെന്‍സസ് നടപ്പിലാക്കുമെന്നുമെല്ലാം സിപിഐ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. വനിതാ സംവരണം വേഗം നടപ്പിലാക്കും, ഗവർണർ പദവി ഇല്ലാതാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 700 രൂപയാക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിനു കീഴിൽ കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തിൽ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരും. കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും എന്നീ കാര്യങ്ങളും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു.
പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ
മിനിമം താങ്ങുവില അടക്കം കർഷകർക്ക് ഉറപ്പാക്കുന്ന സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും
തൊഴിൽ മൗലിക അവകാശമാക്കും
പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്തും
നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മിഷൻ പുനഃസ്ഥാപിക്കും
സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും
യുഎപിഎ റദ്ദാക്കും
പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും
ട്രാൻസ്ജെൻഡേഴ്സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തും
സച്ചാർ കമ്മിറ്റി, രംഗനാഥ മിശ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം സംരക്ഷിക്കും
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന രീതി മാറ്റും

