ന്യൂഡൽഹി: ശസ്ത്രക്രിയയിലൂടെ 32കാരിയുടെ പിത്താശയത്തിൽ നിന്ന് നീക്കം ചെയ്തത് 1,500 കല്ലുകൾ. ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലെ ഡോക്ടർമാരാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഗുരുഗ്രാം സ്വദേശിനിയായ റിയ ശർമ ഡൽഹിയിൽ ഐടി ഉദ്യോഗസ്ഥയാണ്. ഡൽഹിയിൽ താമസം ഒറ്റയ്ക്കായതു കൊണ്ട് പുറത്ത് നിന്നാണ് ഭക്ഷണം സ്ഥിരമായി കഴിച്ചിരുന്നതെന്ന് യുവതി പറയുന്നു.
നിരന്തരം ജങ്ക് ഫുഡും ധാരാളം കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങളും കഴിച്ച് യുവതിയുടെ വയറു വീർക്കുകയും ദഹന പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. വയറു വേദനയ്ക്ക് ചെയതിരുന്നു. വയറു വേദനയ്ക്ക കഴിഞ്ഞ മൂന്ന്-നാല് മാസമായി ആന്റാസിഡ് സ്ഥിരമായി യുവതി എടുത്തിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
യുവതിയുടെ വയറിൻ്റെ വലതുഭാഗത്ത് മുകളിലായി അതിതീവ്രമായ വേദന അനുഭവപ്പെടുകയും പതിയെ ഈ വേദന പുറം ഭാഗത്തേക്കും ചുമരിലേക്കും പടർന്നതോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സയ്ക്കെതിയത്. ഇതോടൊപ്പം ഛർദ്ദിയും ഓക്കാനവും അനുഭവപ്പെട്ടിരുന്നതായും യുവതി പറയുന്നു. സ്കാനിങ്ങിൽ പിത്താശയത്തിൽ കല്ലുകൾ നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി.
തുടർന്ന് ഡോ. മനീഷ് കെ ഗുപ്തയുടെ നേതൃത്വത്തിൽ നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്തു. പിത്താശയത്തിൽ നിന്ന് ചെറുതും വലുതുമായ ആയിരത്തിയഞ്ചൂറോളം കല്ലുകളാണ് നീക്കം ചെയ്തതെന്ന് ഡോ. മനീഷ് കെ ഗുപ്‌ത പറഞ്ഞു. ജീവിതശൈലിയിലെ മാറ്റം, ഭക്ഷണം കഴിക്കുന്നതിനിടെയിലെ ദീർഘനേരത്തെ ഇടവേള, നീണ്ട ഉപവാസം എന്നിവയൊക്കെയാണ് പിത്താശയകല്ലുകൾക്ക് കാരണമാകുന്നതെന്ന് ഡോ. മനീഷ് ഗുപ്ത പറയുന്നു.
ഇത് പാൻക്രിയാറ്റിസ്, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കാരണമായെക്കുമെന്നും അദ്ദേഹം പറഞ്ഞു. പിത്താശയത്തിലുണ്ടാവുന്ന വലിയ കല്ലുകൾ വളരെക്കാലം ചികിത്സിച്ചില്ലെങ്കിൽ കാൻസറിന് വരെ സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


