തൃശൂർ: സുഹൃത്തിനെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കോനൂർ സ്വദേശി പള്ളിപറമ്പിൽ അശ്വിനെയാണ് കൊരട്ടി പൊലിസ് പിടികൂടിയത്. കോനൂർ സ്വദേശി ജെഫിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അശ്വിൻ സ്റ്റേഷൻ റൗഡിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആക്രമണം.
ഈ മാസം അഞ്ചാം തീയതി രാത്രി എട്ടു മണിക്കായിരുന്നു ജെഫിനെ സുഹൃത്ത് അശ്വിൻ ആക്രമിച്ചത്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അശ്വിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജെഫിൻ ഇത് അനുസരിക്കാതെ വന്നതിലുള്ള പകയാണ് ആക്രമണത്തിൽ കലാശിച്ചത്.
കാര്യങ്ങൾ ഒത്തു തീർപ്പാക്കാമെന്ന് പറഞ്ഞാണ് പ്രതിയുടെ കോനൂരുള്ള വീട്ടിലേക്ക് സുഹൃത്തായ ജെഫിനെ രാത്രിയിൽ വിളിച്ച് വരുത്തിയത്. തുടർന്ന് വീട്ടു മുറ്റത്തു വച്ച് വെട്ടുകത്തികൊണ്ട് ഇടതുകാലിലും നെഞ്ചിലും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ജെഫിൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

