ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി മരിച്ച കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല

കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി മരിച്ച കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല. യുവതിയുടെ ആൺസുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുഴിപ്പുറത്ത് അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റമാകും ചുമത്തുക. യുവതിയുടെ മരണകാരണം കെട്ടിത്തൂങ്ങിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി.


യുവതിയുടെ അടുപ്പക്കാരനായിരുന്ന അനൂപിന്റെ മർദനം സഹിക്കാനാകാതെയാണു പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങിയത്. പെൺകുട്ടി പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിക്കു കൃത്യസമയത്തു വൈദ്യസഹായം നൽകാൻ പ്രതി തയാറാകാതിരുന്നതും ആരോഗ്യനില മോശമാക്കി. മരണത്തിനു മുൻപു പെൺകുട്ടിക്കു ക്രൂരമായ മർദനമേറ്റിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

എറണാകുളം ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് പെൺകുട്ടി നേരിട്ട മർദനത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ലൈംഗിക അതിക്രമത്തിനും ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ കഴുത്തിൽ കുരുക്കിട്ടതിനെ തുടർന്നുണ്ടായ പരുക്കാണ് മരണകാരണമെന്നതും കെട്ടിത്തൂങ്ങാൻ ശ്രമിച്ചപ്പോൾ പ്രതി ഷാൾ മുറിച്ചു താഴെയിട്ടു എന്നതുമാണ് കൊലക്കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി പൊലീസ് പറയുന്നത്. എന്നാൽ എഫ്ഐആറിൽ പ്രതിക്കെതിരെ വധശ്രമവും ബലാൽസംഗവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു.

അതേസമയം, റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കും. പെൺകുട്ടിയുടെ സംസ്കാരം തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ പള്ളിയിൽ നടത്തി. അനൂപ് ജേക്കബ് എംഎൽഎ അടക്കം ഒട്ടേറെ ജനപ്രതിനിധികൾ വീട്ടിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. സംഭവം നാടിന് അപമാനമാണെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: