തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ആഴ്ചകൾ പിന്നിട്ടിട്ടും അനുകൂല നടപടികളിലേക്ക് നീങ്ങാതെ പരസ്പരം കൊമ്പുകോർക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. പദ്ധതി തുക നൽകുന്നതിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണന കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്നത്. ആശാമാരുടെ ഇൻസെൻ്റീവ്4 2023-2 വർഷത്തിൽ 636 കോടി രൂപ നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു. കേന്ദ്രവും കേരളവും ഇന്നലെ ഉന്നയിച്ച വാദങ്ങൾ ഇങ്ങനെയാണ്.
കേരളത്തിന് ഈ സാമ്പത്തിക വർഷം ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ തുക നൽകിയെന്നാണ് കേന്ദ്രം പറയുന്നത്. ബജറ്റിൽ വകയിരുത്തിയത് 913.24 കോടിയാണ്. ഈ വർഷം നൽകിയത് 938.80 കോടിയും. ഇത് കൂടാതെ അധിക ഗ്രാൻറായി നൽകിയത് 120 കോടി. ഈ വർഷം ആശമാർക്ക് വേതനം ആവശ്യമായ തുക കേരളത്തിനുണ്ട്. കോ ബ്രാൻഡിംഗ് അടക്കം എൻഎച്ച്എം മാനദണ്ഡം കഴിഞ്ഞ സാമ്പത്തിക വർഷം കേരളം പാലിച്ചില്ല. മാനദണ്ഡം പാലിക്കാത്തത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുക ലാപ്സായി. കഴിഞ്ഞ വർഷം ആകെ നൽകിയത് 190 കോടി, ബാക്കി ലാപ്സായി. മാനദണ്ഡം പാലിക്കാതെ വീഴ്ച വരുത്തി നഷ്ടമാക്കിയ പഴയ തുകയുടെ പേരിൽ കേന്ദ്രത്തെ പഠിക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
എന്നാൽ കേരളം പറയുന്നത് ഇങ്ങനെയാണ്. 2023-24 ലെ എൻഎച്ച്എം വിഹിതത്തിൽ കിട്ടാനുള്ളത് 636.88 കോടിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി കിട്ടേണ്ടിയിരുന്നത് 826.02 കോടിയാണ്. ആകെ കിട്ടിയത് 189.15 കോടിയും. ഇനി കിട്ടാനുള്ളത് 636.88 കോടിയാണെന്നും പണം നൽകാത്തത് കോ ബ്രാൻഡിംഗ് നിബന്ധനകളുടെ പേരിലാണ്. നിബന്ധനകൾ പൂർത്തിയാക്കിയിട്ടും പണം നൽകിയിട്ടില്ലെന്ന് കേരളം പറയുന്നു.
