സ്ത്രീകൾ താമസിക്കുന്ന വീടിനു കല്ലെറിഞ്ഞ പ്രതിയെ പോലീസ് പിടികൂടുന്നതിനിടെ പരാക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സ്ത്രീകൾ താമസിക്കുന്ന വീടിനു നേർക്ക് കല്ലേറ് നടത്തുന്നെന്നറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിടികൂടി ജീപ്പിൽ കയറ്റവെ പ്രതിയുടെ പരാക്രമം. പൊലീസ് സംഘത്തെ ആക്രമിച്ച പ്രതി ജീപ്പിൻ്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാൻ ശ്രമിച്ചു. സംഭവത്തിൽ അടിമലത്തുറ സ്വദേശി തുമ്പൻ റോയി എന്ന 28 കാരനായ റോയിയെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമറിഞ്ഞ് ഗ്രേഡ് എസ്.ഐ സുജിത് ചന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ പിടികൂടി ജീപ്പിനുള്ളിൽ കയറ്റി സ്റ്റേഷനിലേക്ക് വരുമ്പോൾ ചൊവ്വര ഭാഗത്ത് വച്ച് ഇയാൾ പ്രകോപിതനാകുകയായിരുന്നു.


ജീപ്പിൻ്റെ പിൻഭാഗത്തെ ഡോർ ചവിട്ടി തുറക്കാൻ ശ്രമിച്ച് സീറ്റു വലിച്ചു കീറി, വാതിൽ ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. പ്രതിയെ അകത്തേക്ക് മാറ്റി ഇരുത്താനായി വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ വാതിൽ തുറന്നു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തടഞ്ഞ എസ്.ഐയെയും സി.പി.ഒ അഖിലിനെയും മർദ്ദിച്ചു. ജീപ്പിലുണ്ടായിരുന്ന ഹെൽമറ്റുപയോഗിച്ചു എസ്.ഐയെ മർദ്ദിക്കുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.

എസ്.ഐയുടെ വലതു കൈത്തണ്ടക്കു പരുക്കേറ്റു. വീടാക്രമണം, സ്ത്രീയെ ആക്രമിക്കൽ തുടങ്ങിയവയുൾപ്പെടെയും പൊലീസിനെ ആക്രമിച്ച പരാതിയിലും ഇയാൾക്കെതിരെ കേസുകൾ എടുത്തു. നിരവധി കേസുകളിലും റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളുമാണ് പ്രതി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ റോയിയെ റിമാൻഡു ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: