പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായി ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചത്.
ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്‌സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ഹാൾടിക്കറ്റിൽ പേരുണ്ടായിരുന്ന വിദ്യാർഥിക്ക് ബന്ധമുണ്ടോയെന്നും സെന്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
അതേ സമയം, 500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ.സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ടെന്നും മൊബൈല്‍ ജാമറുകള്‍, വിദ്യാര്‍ഥികളെ പരിശോധിക്കുന്നതിനുള്ള ജീവനക്കാര്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.
