വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില പ്രതി ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു.
മർദ്ദനത്തിനിരയായ അഭിഭാഷകയെ വഞ്ചിയൂരിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമപരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. സീനിയർ അഭിഭാഷകർ ജൂനിയർ അഭിഭാഷകരോട് ഇങ്ങനെ പെരുമാറുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻ്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്താൻ ആണ് ബാർ കൗൺസിൽ തീരുമാനം. പ്രതിയായ അഭിഭാഷകനോട് വിശദീകരണം ചോദിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ പറഞ്ഞു. ഇദ്ദേഹത്തെ ബാർ അസോസിയേഷനും സസ്പെൻഡ് ചെയ്തിരുന്നു