തിരുവനന്തപുരം : സ്കൂൾ തുറന്നാൽ കുട്ടികൾക്ക് ആദ്യ രണ്ടാഴ്ച പുസ്തക പഠനമുണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനു പകരം ലഹരി മുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളിൽ ജാഗ്രത വളർത്തുന്നതിന്റെ ഭാഗമായി ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ രണ്ടിനാണ് ഇത്തവണ സ്കൂൾ തുറക്കുന്നത്. പതിവ് പോലെ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതൽ നശിപ്പിക്കൽ, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റൽ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തുക. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂൺ രണ്ട് മുതൽ രണ്ടാഴ്ച വരെയും ജൂലായ് 18 മുതൽ ഒരാഴ്ച ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുമാണ് ക്ലാസ്.
കൗമാരക്കാലിലെ ആത്മഹത്യാപ്രവണത തടയാൻ 1680 ഹയർ സെക്കൻഡറി സ്‌കൂളുകളിലെ സൗഹൃദക്ലബ്ബുകൾ ഊർജിതമാക്കും. ആത്മഹത്യാപ്രവണതയ്ക്കെതിരേയും പരീക്ഷപ്പേടിക്കെതിരെയും കുട്ടികളിൽ ബോധവത്കരണം നടത്തും. അതേസമയം വിദ്യാർത്ഥികളെ കയറ്റാതെപോവുന്ന സ്വകാര്യബസുകൾക്കെതിരേ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
