ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ്. തന്റേതാണെന്ന് അദ്ദേഹം അവകാശപ്പെടുന്ന നൂറിലധികം കുട്ടികൾക്ക് മുഴുവൻ സമ്പത്തും കൈമാറാനാണ് പാവെല്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്രാൻസിലെ ‘ലെ പോയിന്റ്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 40 വയസ്സുകാരനായ ടെക് ഭീമൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 13.9 ബില്യൺ ഡോളറാണ് പാവെല്‍ ദുറോവിന്റെ ആസ്തി.
മൂന്ന് വ്യത്യസ്ത പങ്കാളികളിലായി താൻ ആറ് കുട്ടികളുടെ ജൈവിക പിതാവാണെന്ന് അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ ശതകോടീശ്വരൻ ബീജദാനം നടത്തിവരികയാണ്. ഇതിലൂടെ തനിക്ക് നൂറിലധികം മക്കളുണ്ടെന്ന് ദുറോവ് അവകാശപ്പെട്ടിരുന്നു.
‘എൻ്റെ മക്കൾക്കിടയിൽ ഒരു വ്യത്യാസവും കാണിക്കുന്നില്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വാഭാവികമായി ജനിച്ചവരും എൻ്റെ ബീജദാനത്തിലൂടെ ഉണ്ടായവരും ഉണ്ട്. അവരെല്ലാം എൻ്റെ മക്കളാണ്. എല്ലാവർക്കും ഒരേ അവകാശങ്ങളുണ്ട്’, അഭിമുഖത്തിൽ ദുറോവ് പറഞ്ഞു.
എന്നാൽ, അടുത്ത 30 വർഷത്തേക്ക് മക്കൾക്ക് തൻ്റെ സമ്പത്ത് അനുഭവിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയാണ് വിൽപ്പത്രം എഴുതിയതെന്നും ഇന്ന് മുതൽ മുപ്പത് വർഷം കഴിയുന്നതുവരെ മക്കൾക്ക് തൻ്റെ സമ്പത്തിൽ അവകാശമുണ്ടായിരിക്കില്ലെന്ന് തീരുമാനിച്ചതായും ദുറോവ് കൂട്ടിച്ചേർത്തു.
പാവെല്‍ ദുറോവ്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നായ ടെലിഗ്രാം സ്ഥാപിച്ചതുകൊണ്ട് മാത്രമല്ല, വിചിത്രമായ ജീവിതശൈലി കൊണ്ടും ദുരോവ് ടെക് ലോകത്ത് പ്രശസ്തനാണ്. ടെലിഗ്രാമിലെ 11.1 ദശലക്ഷം ഫോളോവേഴ്‌സുമായി സംവദിക്കുന്നതിൽ ശ്രദ്ധേയനായ അദ്ദേഹം, തൻ്റെ ദിനചര്യയിൽ 300 പുഷ്-അപ്പുകളും 300 സ്ക്വാറ്റുകളും ഉൾപ്പെടുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മദ്യം, കാപ്പി, ചായ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്.
വിവാദങ്ങൾ
തൻ്റെ സാങ്കേതികവിദ്യാ കണ്ടുപിടിത്തങ്ങൾക്ക് ദുരോവ് ആഗോള തലത്തിൽ പ്രശംസ നേടുന്നുണ്ടെങ്കിലും, അദ്ദേഹം നിയമപരമായ പല വെല്ലുവിളികളും നേരിടുന്നുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ഫ്രഞ്ച് ഭരണകൂടം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു. ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ നടന്ന കുറ്റകൃത്യങ്ങൾക്ക് ദുരോവിനും പങ്കുണ്ടെന്നാണ് ആരോപണം. എന്നാൽ ഇതെല്ലാം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
